പയ്യാവൂർ ശിവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഊട്ടുമഹോത്സവത്തെ കുറിച്ചുള്ള ഓർമകൾക്ക് ഗ്രാമീണതയുടെ വിശുദ്ധിയും മതസൗഹാർദ്ദത്തിന്റെ സുഗന്ധവുമുണ്ട്. കുംഭമാസം സ്മൃതിപഥത്തിൽ രേഖപ്പെടുത്തുന്നത് തന്നെ ഉത്സവത്തോട് ചേർത്തുകൊണ്ടാണ്. ഓർമവെച്ച നാൾ മുതൽ നാട്ടിലുള്ള അവസരങ്ങളിൽ ഒരിക്കൽ പോലും പയ്യാവൂർക്കാരുടെ ഈ ദേശീയോത്സവത്തിൽ പങ്കുചേരാതിരുന്നിട്ടില്ല.
ഓർമചെപ്പിൽ മിന്നിമറയുന്ന നിരവധി ചായക്കൂട്ടുകൾ. പയ്യാറ്റുവയലിൽ പഴയ പോലീസ് സ്റ്റേഷന് സമീപത്തായി കെട്ടിയുണ്ടാക്കിയ പലതരം വിജ്ഞാന വിനോദ വിനിമയ കേന്ദ്രങ്ങൾ. കുട്ടിയായിരുന്നപ്പോൾ ആകാംക്ഷയുടെയും സാഹസികതയുടെയും അൽപം ഭീതിയുടെയും ഭാവപ്പകർച്ചകൾ എന്നിലുണർത്തിയ ആകാശതൊട്ടിലും ഊഞ്ഞാലും മരണക്കിണറും കൗതുകം ജനിപ്പിക്കുന്ന അമേരിക്കൻ പാവയും കൺകെട്ട് വിദ്യയും മിനി തീവണ്ടിയും വിജ്ഞാന വാതായനങ്ങൾ തുറന്നു തന്ന നിരവധി പ്രദർശനങ്ങളും ആസ്വദിച്ച 12 ദിനങ്ങൾ. കയറിയവയെക്കാൾ കൂടുതൽ കയറാൻ സാധിക്കാത്തവ ആവും. കശുവണ്ടി പെറുക്കിയും റബ്ബർ പാലെടുത്തും കിട്ടുന്ന ചില്ലറകൾ സ്വരൂക്കൂട്ടി വെച്ച് ഉത്സവം കൂടാൻ എത്തുന്ന കുരുന്നുകൾ അഞ്ചു രൂപയുടെയും പത്ത് രൂപയുടെയും മൂല്യം വളരെ വലുതാണ് എന്ന് തിരിച്ചറിയുന്ന ദിനങ്ങളാണവ.
ചൂളിയാട് നിന്നും വ്രതാനുഷ്ഠാനത്തിനു ശേഷം പഴക്കുലകളുമായി വരുന്ന സംഘവും ഒപ്പം അലംകൃതനായ ആനയും ടൗണിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തിന് നടുവിലൂടെ ശിവക്ഷേത്രം ലക്ഷ്യമാക്കി നീങ്ങുന്ന ആനന്ദകരമായ കാഴ്ച സ്വസ്ഥമായി കാണുവാൻ ആ പ്രദേശത്തെ ഒട്ടുമിക്ക കെട്ടിടങ്ങൾക്ക് മുകളിലും കയറിനിന്നിട്ടുണ്ട്. തിടമ്പേറ്റി വരുന്ന ആ ഗജരാജനെ ഒന്ന് തൊടണമെന്നത് ഒരു ഘട്ടത്തിൽ ഉൽക്കടമായ അഭിലാഷമായിരുന്നു. രണ്ടു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ സാരംഗ വസ്ത്രാലയത്തിന് മുന്നിൽ വെച്ച് അതു സാധിച്ചു. അവാച്യമായൊരു ആനന്ദം മനസ്സിൽ തിരതല്ലി. കുടക് വാസികൾ കാളകളെയും കൊണ്ട് കൂട്ടത്തോടെ മടങ്ങിപ്പോവുന്ന കാഴ്ചയും ഏറെ കൗതുകം ഉണർത്തുന്നതാണ്. ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന താൽക്കാലിക ചന്തകൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ ഹൽവയുടെയും ലഡ്ഡു, ജിലേബി, മൈസൂർ പാക്ക് പിന്നെ പേരറിയാത്ത അനേകം പലഹാരങ്ങളുടെയും പ്രലോഭിപ്പിക്കുന്ന ഗന്ധം നാസാരന്ദ്രങ്ങളിലൂടെ തീക്ഷ്ണമായി പ്രവേശിക്കും. പൊരിയും മലരും ഒരുവശത്ത് മാടി വിളിക്കുമ്പോൾ മറുഭാഗത്ത് ഓറഞ്ച്, നാരങ്ങാവെള്ളം മുതലായവ വത്തക്ക മുറിക്കുന്ന നീളൻ കത്തി മേശമേൽ തീർക്കുന്ന താളത്തിന്റെ അകമ്പടിയിൽ രസക്കൂട്ട് ഒരുക്കും.
പ്രായമായ സ്ത്രീകൾ മൺപാത്രങ്ങൾ നിരത്തിവെച്ച സ്ഥലത്ത് സംഘടിതരായി നിന്ന് ചട്ടിയും കലവും തട്ടി മുട്ടി നോക്കുകയും ഓട്ടുവിളക്കുകളുടെ ഭംഗി പരിശോധിക്കുകയും ചെയ്യുമ്പോൾ യുവതികൾ ഒരു വീട്ടിലേക്കാവശ്യമായ വസ്തുക്കൾ 5 രൂപ മുതൽ 50 രൂപ വരെ നിരക്കിൽ ലഭിക്കുന്ന കേന്ദ്രത്തിൽ തടിച്ചു കൂടിയിട്ടുണ്ടാവും. ആയിടെ ഇറങ്ങിയ ഒരു സിനിമാഗാനത്തിന് പുല്ലാങ്കുഴലിന്റെ രാഗവീചി നൽകി വിൽപ്പനക്കാർ ആളുകൾക്കിടയിലൂടെ ചുറ്റിത്തിരിയും. പോക്കറ്റടിക്കാതെ സൂക്ഷിക്കണേയെന്ന് ചില അമ്മമാർ മക്കളുടെ ചെവികളിൽ ഓതുന്നത് കേൾക്കാം. കൂട്ടം തെറ്റിപ്പോവരുത്, പിള്ളേരെ പിടിത്തക്കാർ ഉണ്ടെന്നും മുന്നറിയിപ്പ് മുഴങ്ങും. ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ എന്ന് തുടങ്ങുന്ന അറിയിപ്പുകൾ ഇടയ്ക്കിടെ ഉണ്ടാവും. പയ്യാവൂരിന്റെ സ്വന്തം ഗോപാലകൃഷ്ണമാരാർ ഉൾപ്പെടുന്ന വാദ്യകലാകാരന്മാരുടെ നേതൃത്വത്തിൽ മേളപ്പെരുക്കം ഉത്സവനഗരിയെ രാഗസാന്ദ്രമാക്കും.
ഊട്ടുമഹോത്സവം പയ്യാവൂരിന്റെ സാംസ്കാരികോത്സവം കൂടിയാണ്. ആധ്യാത്മിക പ്രഭാഷണം, പുരാണ നാടകങ്ങൾ, ബാലെ, ഉണ്ണികൃഷ്ണൻ മാഷ് നേതൃത്വം നൽകുന്ന സംഗീതക്കച്ചേരി തുടങ്ങി ജനകീയ ഇനമായ ഗാനമേളയും ചേർന്ന് പയ്യാവൂരിന്റെ സാംസ്‌കാരിക ഭൂമികയെ തൊട്ടുണർത്തും. പയ്യന്നൂർ സ്വാതി, കണ്ണൂർ സാരംഗ്, പുൽപ്പള്ളി സങ്കീർത്തനം തുടങ്ങി എത്രയെത്ര ഓർക്കസ്ട്രകൾ. സംഗീതത്തോട് അടങ്ങാത്ത അഭിനിവേശം അന്നും മനസ്സിൽ സൂക്ഷിച്ചതിനാൽ ഗാനമേളകൾ ഒരിക്കലും ഒഴിവാക്കിയിരുന്നില്ല. പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽ ശൈലത്തിൽ ആരംഭിച്ച് തട്ടുപൊളിപ്പൻ ഐറ്റങ്ങളിലൂടെയും ഭാവഗീതങ്ങളിലൂടെയും അക്കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയും സഞ്ചരിച്ച് നൃത്ത ചുവടുകളുടെ അകമ്പടിയോടെ ചെയിൻ സോങ്ങിൽ അവസാനിക്കുമ്പോൾ പൊടിപടലങ്ങൾ അന്തരീക്ഷത്തിലും നിരാശ മനസ്സിലും ഉയരും. വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പിനെ കുറിച്ച് ഓർത്ത്.
കാലരഥത്തിന്റെ ചക്രങ്ങൾക്ക് പകരം ചിറകുകൾ മുളച്ചോയെന്ന് സംശയം. ജീവിത വ്യഗ്രതകൾക്കിടയിൽ മുൻഗണനകൾ മാറുന്നു. കവലകളിൽ മണിക്കൂറുകൾ ചിലവിട്ട സൗഹൃദ കൂട്ടങ്ങൾ ഇന്ന് ഒരു വിരൽസ്പർശം മാത്രം അകലെയാണ്. മാറ്റം മാത്രം കാലാതീതമായി നില കൊള്ളുമ്പോൾ പയ്യാവൂർ ഊട്ടുത്സവം മനസ്സിനെ കുളിരണിയിച്ചു കൊണ്ടേയിരിക്കും. ദേശപ്പെരുമയുടെ പ്രൗഢിയോടെ, നാടിന്റെ സംസ്കാരത്തിൽ ഉൾച്ചേർന്ന്, ഒരു ജനതയുടെ ഹൃദയത്തുടിപ്പുകൾക്കൊത്ത്.